Thursday, September 10, 2015

മൂട്ടോളജി അഥവാ പ്രവാസശാസ്ത്രം




അവ്യക്തമായ ഓര്‍മ്മകളെ ഉള്ളൂ മൂട്ടകള്‍ എന്‍റെ ജീവിതത്തിലേക്ക് കുടിയേറിയതിനെ പറ്റി. കൃത്യമായ തിയ്യതി ഓര്‍മ്മയില്ലെങ്കിലും ഏതാണ്ട് ആ കാലത്തെ അടയാളപ്പെടുത്താന്‍ എനിക്ക് സാധിക്കും. കാരണം ആ കാലയളവ് തന്നെയാണ് എന്‍റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍.
ഏടുകളിലെ ഉള്ളടക്കങ്ങളെ വായിച്ചെടുക്കാന്‍ ഞാന്‍ അപ്രാപ്തനാണ്. ഒരു പക്ഷെ ഒട്ടു മിക്ക പ്രവാസികളുടെയും അവസ്ഥ അങ്ങനെയാവണം. ചെയ്തു തീര്‍ത്തതിനെ ഓര്‍ത്തെടുക്കാന്‍ സമയം കിട്ടാത്തത്ര തിരക്കിലാണ് ചെയ്യുവാനുള്ള കാര്യങ്ങളുടെ അധിനിവേശം.
ഈതറിന്റെ ഗന്ധം..! മരുന്നുകളുടെ ഗന്ധം..! മരണത്തിന്‍റെ ഗന്ധം...!
മരണത്തിന്‍റെ ഗന്ധം എന്ന് പറയാനാകുമോ..? ദുര്‍ഗന്ധം എന്നല്ലേ കൂടുതല്‍ ചേര്‍ച്ച. മറിച്ചും ആകാമല്ലോ...? മരണം കാത്തിരിക്കുന്നവന് അത് സുഗന്ധമല്ലേ നല്‍കുക.
അടുത്ത കട്ടിലില്‍ കിടന്നിരുന്ന ആളെ ഇന്ന് രാവിലെയാണ് കൊണ്ട് പോയത്. “ദീര്‍ഘ നാളുകള്‍ ആയി കിടപ്പിലായിരുന്നു. ഒരു ദുരിതപര്‍വ്വം അങ്ങ് അവസാനിച്ചു....” ആശ്വാസത്തിന്റെ നെടുവീര്‍പ്പ് ചേര്‍ന്ന്‍ പാതി മയക്കത്തില്‍ കാതിലെത്തിയ വാക്കുകള്‍ അടുത്ത കട്ടിലില്‍ ഒരു വാര്‍ഡ്‌ സ്ക്രീനിനപ്പുറത്തെ മരണത്തിന്‍റെ വരവിനെ സ്ഥിരപ്പെടുത്തുകയായിരുന്നു.
ഐ സി യു വില്‍ മൂട്ടകള്‍ ഇല്ല.
ചുളിഞ്ഞ തൊലികളെ വകഞ്ഞു മാറ്റി.. ഏറെ പണിപ്പെട്ട് വേണം അല്പം ചോര ഊറ്റാന്‍ മൂട്ടകള്‍ക്ക്. അതും രക്തം കിട്ടുമെന്ന ഒരു ഗ്യാരണ്ടിയും ഇല്ലാതെ. ഐ സി യു വിന് പുറത്താണ് മൂട്ടകള്‍. പുറത്ത് നില്‍ക്കുന്നവരെ അവ നിര്‍ദ്ദയം കടിച്ച് ചോരയൂറ്റും. അനന്തരം അകത്തുള്ളവന്റെ ആയുസ്സൊടുങ്ങുവാന്‍ നിരന്തര പ്രാര്‍ഥനകള്‍ ഉണ്ടാവും. ദയാവധത്തിന്‍റെ നിയമ സാധ്യതകള്‍ ഇല്ലാതാക്കിയവനെ പ്രാകും.
മൂട്ടകള്‍... സര്‍വ്വത്ര മൂട്ടകള്‍....!!
മൂട്ടകള്‍ മിത്രങ്ങളാണോ ശത്രുക്കളാണോ..എന്ന് പോലും വിവേചിക്കുവാന്‍ ആവില്ല ചിലപ്പോള്‍.
എത്ര സ്നേഹത്തോടെയാണ് അവ നമ്മോട് ഇടപഴകുന്നത്. ഒരു പരാതിയുമില്ലാതെ അവ നമുക്കൊപ്പം ജീവിക്കുന്നു. കാമുകിയാണോ ഭാര്യയാണോ സുഹൃത്താണോ എന്നൊന്നും വേര്‍തിരിച്ചെടുക്കനാവാത്ത അഭേദ്യമായ ഒരു ബന്ധം അവ നമ്മോട് പുലര്‍ത്തുന്നുണ്ട്. എല്ലാ ഭാര്യമാരുടെയും സ്വകാര്യ അഹങ്കാരമായ ചില പ്രോപാര്‍ട്ടികള്‍ ഉണ്ട് പുരുഷ ശരീരത്തില്‍. അവയിലൊക്കെ എത്ര സ്വാതന്ത്ര്യത്തോടെയാണ് ഇവ നിസ്സങ്കോചം വിരാജിക്കുന്നത്. സ്നേഹം കൂടിയിട്ടാണോ കുറഞ്ഞിട്ടാണോ എന്ന് മനസ്സിലാക്കാന്‍ ആവാത്ത, ചില നേരങ്ങളില്‍ കിട്ടുന്ന കടിയാണ് മൂട്ടകളുടെ സാമീപ്യം ദുസ്സഹമായി തോന്നിപ്പിക്കാറുള്ളത്. എന്തായാലും പ്രവാസത്തിന്‍റെ ഒരു അനിഷേധ്യ കാലയളവിലെ ഒരു സുപ്രധാന മുഹൂര്‍ത്തത്തില്‍ മൂട്ടകള്‍ എന്‍റെ ജീവിതത്തിലും കടന്നു വന്നു എന്ന്‍ ഞാന്‍ ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നു.  
മൂട്ടകള്‍ ഇല്ലാത്ത ഒരു ജീവിത വ്യവസ്ഥയില്‍ നിന്നാണ് ഒരു വൈകുന്നേരം പ്രവാസതുരുത്തിലേക്ക് വിമാനം കയറുന്നത്. അല്ലെങ്കില്‍ മൂട്ടകളെ കുറിച്ച് ആഴത്തില്‍ അറിയാത്ത ഒരു പ്രായത്തിലാണ് എന്നും പറയാം.
ആശകള്‍ മുള പൊട്ടി നില്‍ക്കുന്ന മരുഭൂമിയിലെ വസന്തകാലത്തിലേക്ക്, അപൂര്‍വ്വമായി പെയ്യുന്ന മഴയാല്‍ നനഞ്ഞ്  തണുത്ത് കിടക്കുന്ന മാര്‍ച്ച് മാസത്തിലേക്ക്...ആദ്യമായി വിമാനാമിറങ്ങി. സ്പയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത നനുനനുത്ത പുതപ്പിന്റെ മൃദുലതക്കുള്ളില്‍ സുഖമുള്ള ഉറക്കം. അത് വരെയും കിട്ടാത്ത നിദ്രാസുഖം..!!
സ്വപ്നങ്ങളില്‍ പോലും മൂട്ടകള്‍ ഇല്ലാത്ത കാലം. അപ്പുറത്തെ മുറികളിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രവാസികള്‍ മൂട്ടകളെ കുറിച്ച് വേദനയോടെയും അമര്ഷത്തോടെയും പറയാറുണ്ട്. ഇതൊക്കെ ഇത്ര വലിയ സംഭവമാണോ എന്ന് ഞാന്‍ ലാഘവത്തോടെ ചിന്തിക്കാറുമുണ്ട്. ഇടക്ക് ചോദിക്കാറുമുണ്ട്. “കുറച്ച് കഴിയട്ടെ...മോനും ഞങ്ങളോടൊപ്പം കൂടും.” എന്ന്‍ അവര്‍ മറുപടിയും പറയും.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ അവധി. ആദ്യമായി എനിക്ക് മൂട്ടകളുടെ കടി അനുഭവപ്പെടുന്നത് അന്ന് മുതലാണ്‌.
ആ അവധിക്കാലത്ത് തന്നെ വിവാഹവും കഴിച്ചു. മൂട്ടകളെ മറന്നു. പുതിയ അനുഭവങ്ങള്‍.. പുതിയ ലോകം....പുതിയ വികാരങ്ങള്‍....പുതിയ അനുഭൂതികള്‍....!! എല്ലാം പുതിയത്.....!! പുതിയ ജെനുസ്സില്‍ പെട്ട മൂട്ടകളും....!!!
അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയത് കത്തുന്ന ചൂടിലേക്ക്.
ജോലിയുടെ ക്ഷീണം...., വിരഹ ദുഃഖം.....എല്ലാം ചേര്‍ന്ന്‍ ഉറക്കത്തിനും ഉണര്വ്വിനും ഇടയില്‍...തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍...വ്യക്തമായി അറിയാന്‍ തുടങ്ങി മൂട്ടകളുടെ സാനിദ്ധ്യം. എത്ര ശ്രമിച്ചിട്ടും ഇല്ലായ്മ ചെയ്യാന്‍ സാധിക്കാത്തത്ര മൂട്ടകള്‍...!! അവ മുട്ടയിട്ട് പെരുകിക്കൊണ്ടെയിരുന്നു. കിടക്കയില്‍ മാത്രമല്ല. ജോലി സ്ഥലത്ത്..., മാര്‍കറ്റില്‍...., പള്ളിയില്‍..,ഇസ്ലാമിക് സെന്ററില്‍, മലയാളി സമാജത്തില്‍, കേരള സോഷ്യല്‍ സെന്ററില്‍...., എയര്‍ പോര്‍ട്ടില്‍..., സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍...അങ്ങനെയങ്ങനെ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ...സന്തത സഹചാരിയായി... പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി....മൂട്ടകള്‍ എനിക്കൊപ്പം. സ്വഭാവത്തില്‍ ഒന്നാണെങ്കിലും വലുപ്പത്തിലും നിറത്തിലും ചില നേരിയ വ്യത്യാസങ്ങള്‍ ഇല്ലാതില്ല.
മതേതരത്വം മുഖമുദ്രയാണ് ഇവറ്റകള്‍ക്ക്. വര്‍ഗ്ഗീയതയും വ്ഭാഗീയതയും ഇല്ല. കുബേരനെന്നോ കുചേലനെന്നോ ഇല്ല. തികഞ്ഞ സോഷ്യലിസ്റ്റ്.
പക്ഷെ എന്‍റെ കാര്യത്തില്‍ അല്പം വ്യത്യാസമുണ്ട്. ജന്മനാട്ടില്‍ പുലിയും പ്രവാസ ഭൂമികയില്‍ വിധേയത്വത്തിന്റെ പര്യായവുമായ ഒരു പ്രവാസി മലയാളിയായ എനിക്ക് ഈ മൂട്ടകളുമായി സമരസപ്പെടാനല്ലാതെ മറ്റൊന്നിനും ആവില്ലായിരുന്നു. രക്തം ഊറ്റുന്നതിനിടെ അകത്തേക്ക് കുത്തി വെച്ച എന്തോ ചിലത് ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ചിരുന്നു. ഒരിക്കലും ഡി-അടിക്റ്റ് ചെയ്യാന്‍ ആവാത്ത വിധം അത് ഓരോ പ്രവാസിയിലും ഇഴുകി ചേര്‍ന്നിരിക്കുന്നു.
“അമ്മാവോ......നന്നായി ഉറങ്ങിയോ.....? “
നര്‍സിന്റെ ചോദ്യമാണ്. മയക്കം വിട്ടുണര്‍ന്നു.
“ഇന്ന് റൂമിലേക്ക് മാറാം ട്ടോ.... ഇപ്പൊ ഒന്നൂല്ല്യ....ഒക്കെ നോര്‍മല്‍....”
മൂട്ടകള്‍ ഇല്ലാത്ത ഈ മരണ മുറി അസഹ്യമായിരുന്നു. പുറത്തെ മൂട്ടകള്‍ക്ക് വലിയ സന്തോഷം ഉണ്ടാവില്ല. ചോര വറ്റിയ ശരീരം മൂട്ടകള്‍ക്ക് എന്തിന്?
ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
“ ഒന്നും ഭയക്കാനില്ല. ഇപ്പൊ എല്ലാം ഓക്കേ ആണ്. സന്തോഷായില്ലേ....? ഇനി എന്താ വേണ്ടത്....?”
വീല്‍ ചയറിനു പിന്നില്‍ നില്‍ക്കുന്ന പഴയ മൂട്ടകളുടെ മുഖത്ത് ക്ഷീണമുണ്ട്.
“ ഡോക്ടര്‍ .... എനിക്ക് ചോര വര്‍ദ്ധിക്കാനുള്ള എന്തെങ്കിലും മരുന്ന് വേണം..., കുറച്ച് കൂടി ആരോഗ്യം ഉണ്ടാക്കണം...., ചുറ്റും മൂട്ടകള്‍ ഉള്ള പ്രവാസ ലോകത്തേക്ക് ഇനിയും പോകണം....അവിടെ കിടന്ന് മരിക്കണം..!!

ചിരിച്ച് പുറത്ത് തട്ടി ഡോക്ടര്‍ റൌണ്ടിന് പോയി. ഒട്ടും മയമില്ലാതെ ചോരയില്ലാത്ത ഒരു ശരീരം ഉന്തി മൂട്ടകള്‍ ആശുപത്രിയുടെ വെളിയിലേക്ക് നടന്നു. 

Wednesday, December 10, 2014

സദാചാരം





വസ്ത്രം സംസ്കാരത്തെയല്ല
സംസ്കാരം വസ്ത്രത്തെയാണ്
നിജപ്പെടുത്തുന്നത്...
മുഖം വ്യക്തിത്വത്തെയല്ല
വ്യക്തിത്വം മുഖത്തെയാണ്
അലങ്കരിക്കുന്നത്.....
നടുറോട്ടില്‍ ചുംബിക്കുന്നവന്‍റെ
അമിത സ്വാതന്ത്ര്യത്തെക്കാള്‍
പര്‍ദ്ധക്കുള്ളില്‍ ഒതുങ്ങുന്നവളുടെ
മിത സ്വാതന്ത്ര്യമാണ് കാമ്യം.
നടുറോട്ടില്‍ തൂറുന്നവന്റെ സ്വാതന്ത്ര്യം
വൃത്തിയുള്ളവന്റെ പാരതന്ത്ര്യമാണ്.
മോഷ്ടാവിന്റെ സ്വാതന്ത്യ്രം
ഉടമയുടെ നഷ്ടമാണ്.
ദുരാചാരങ്ങളില്‍ നിന്ന്‍
സ്ഫുടം ചെയ്യുന്ന സദാചാരവും
പാരതന്ത്ര്യത്തില്‍ നിന്ന്‍
അഴിച്ചെടുക്കുന്ന സ്വാതന്ത്ര്യവും
മാലിന്യമുക്തമായ സമൂഹത്തെയാണ്
നിര്‍മ്മിക്കുന്നത്.
ദുര്‍ഗന്ധമില്ലാത്തിടത്തെ

ജനവാസം സുഖമമാകൂ.

Saturday, November 15, 2014

ദീര്‍ യാസീന്‍
















ഗാസാ.....
വര്‍ഗ്ഗീയതയും വംശീയതയും
രാഷ്ട്രീയവും സാമ്രാജ്യത്വവും
പകുത്തെടുത്ത ഭൂപടത്തിന്‍റെ
ഒരു തലക്കലാണ് ഞാന്‍...


ഗാസാ....
നിന്‍റെ കരള്‍ വേവുന്ന ഗന്ധം
എന്‍റെ ചിന്തകളെ കാര്‍ന്ന് തിന്നുന്നു,
നിന്‍റെ തെരുവിലെ ഉണങ്ങിയ രക്തം
എന്‍റെ സിരകളെ നിശ്ചലമാക്കുന്നു.
നിര്‍ലജ്ജം പറയട്ടെ; ലജ്ജയുണ്ടെന്‍
ഭരണകൂടം നിനക്കിട്ട വിലയോര്‍ത്ത്.
ഭൂപടത്തിന്‍റെയൊരു കോണില്‍ നിന്ന്‍
കാല്‍വരിയിലെ നക്ഷത്രമായ് ഉദിച്ചതല്ലവര്‍
നിന്‍റെ പൈതങ്ങളെ ചുട്ട് തിന്നുന്നവരുടെ
നിന്‍റെ വീഥികള്‍ രക്തപങ്കിലമാക്കുന്നവരുടെ
ഉത്പന്നമല്ലോ അവര്‍....!!
ധര്‍മ്മാധര്‍മ്മങ്ങളുടെ വേര്‍തിരിവത്രെ മഹാഭാരതം
രാമായണം നീതിബോധത്തിന്‍റെ വിളംഭരവും
താളുകളിലൊതുങ്ങിയ ധര്‍മ്മാധര്‍മ്മ-നീതികള്‍
കയ്യൂക്കുള്ളവന്റെ കയ്യിലെ ചൂഷണയന്ത്രവും.


ഗാസാ....
ചിതറിത്തെറിച്ച ഉറ്റവരുടെ കബന്ധങ്ങളില്‍
കഫന്‍തുണിക്കൊപ്പം വെയ്ക്കാനൊരു തുള്ളി
കണ്ണുനീരും , തൊണ്ടയിടറിയൊരു പ്രാര്‍ത്ഥനയും
വ്രതശുദ്ധിയോടെ നിനക്ക് വേണ്ടി.....

Friday, March 7, 2014

മറന്ന്‍ വെച്ചത്...




പരമ കാരുണികനും
കരുണാ നിധിയുമായ റബ്ബേ...
കണ്ണീരു നനച്ച ഉമ്മയുടെ
തേട്ടങ്ങള്‍ക്ക് ഗദ്ഗദവും
നോവുമൂറുന്ന ആമീനുകള്‍.
നേരം ഒച്ചിനെ പോലെയാവാന്‍
വൃഥാ മോഹിച്ച ഒരു
രാത്രിയുടെ പകുതിയില്‍
സാരിത്തലപ്പിലും
തട്ടത്തിന്‍ ഞോറിയിലും
വിടര്‍ന്ന മിഴികളിലും
വേര്‍പാടിന്‍ നോവ് നിറച്ച്
ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.
തേട്ടങ്ങള്‍ക്കൊടുവില്‍
വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി
പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ ന്‍റെ ...മോന്‍ .. പാവാ...”
ബിസ്മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം

ഞരക്കങ്ങളെ പറ്റി...!!

Thursday, September 19, 2013

മലബാരി(കവിത)






പരോധസമരം പിന്‍വലിച്ചു!
അനക്കെന്താ ചങ്ങായി..
ഇട്ത്താ പൊന്താത്തത്
പൊക്കാന്‍ നിക്കണാ..?
കച്ചോടം കയ്ഞ്ഞിറ്റ്
നേരണ്ടായിറ്റ് ബേണ്ടെ
യൂസഫലിക്കാക്ക്..? ചെലക്കണ്ട..ജ്ജ്.
കുഞ്ഞാലിക്കുട്ടി..ന്ത്‌ ചെയ്ത്ന്നാ..?
തൂറാന്‍ മുട്ട്യെപ്പോ...ജ്ജ്
സമരം നിര്‍ത്തീട്ട്
ഓലെ നെഞ്ഞത്ത്ക്ക് കേറല്ലാ..
സംഗതി ഹറാമന്നെങ്കിലും
ഓളെക്കണ്ടാ..ഒരു സോളാര്‍
ഞമ്മക്കും വാങ്ങാന്‍ തോന്നും.
ഞമ്മളും മനുസനല്ലെടോ..?
ഉമ്മന്‍ ചാണ്ടി എന്താക്കീന്നാ..?
മൂപ്പര് തേച്ചും ഭരിക്കും
അഴിമാതില്ലാണ്ട് ന്ത്‌ ഭരണാടോ..?
ന്താപ്പോ ഉര്‍പ്പ്യന്‍റെ കഥാ..?
ന്‍റെ കോയാ... അതൊക്കെ
അമേരിക്കടെ കള്യല്ലേ..?
ആയുധം തോറ്റപ്പോ
സാമ്പത്തികവിപ്ലവം .അത്രന്നെ..
“തആല്‍ യാ ഹിമാര്‍
ഖല്ലി ഹമ്മല്‍  സാമാന്‍
ദാഹല്‍  സയ്യാറ...”

“നഅം യാ അര്‍ബാബ്”

Monday, September 16, 2013

പ്രണയപര്‍വ്വങ്ങള്‍




















പുലരിത്തണുപ്പില്‍ പാതയോരത്ത്
പലവുരു കാത്ത് വെച്ചിട്ടെടുക്കാതെ
പോയൊരു പനിനീര്‍ പൂവായിരുന്നെന്‍
പറയാതെ പോയ പ്രണയം...
തിരണ്ട് കല്ല്യാണത്തിനൊരു തുണ്ട്
ശര്‍ക്കരയും തേങ്ങാ പൂളിലും
വരണ്ടു പോയതാണോത്ത് പള്ളി-
ക്കോലായിലെ മക്കനപ്പ്രണയം..
പിന്നിലേക്കോടി മറയും കാഴ്ചകളില്‍
പിടിവിടാതെ മിഴിവോടൊരു ഹരിത
പ്രണയമുണ്ടെന്‍ മനസ്സിലിപ്പോഴും
മരുച്ചൂട് കത്തിച്ചതിന്‍ തിരുശേഷിപ്പില്‍
തീ തിന്നാതെയൊരു നോവൂറും പ്രണയം.
തിരഞ്ഞതും കണ്ടതു,മല്ലൊടുവിലെന്നെ  
തേടി വന്ന ഭാഗ്യമാണെന്‍റെ പ്രണയം..
തള്ളുമ്പോഴും ഉള്ള് പിടയുന്നെങ്കിലത്‌
ഉള്ള് തൊട്ട നേരിന്‍റെ പ്രണയം.
അകന്നാലും മരിച്ച് മറഞ്ഞാലും
നോവുള്ളോരോര്‍മ്മ ഉള്ളിലുണ്ടെങ്കില്‍

പറയാതെപറയാം അതുതന്നെ പ്രണയം.

Saturday, July 13, 2013

വിധേയ (കവിത)


കുടുംബം പോറ്റാന്‍ വെയിലത്തും മഴയത്തും അധ്വാനിക്കുന്ന പ്രിയപ്പെട്ട സഹോദരികള്‍ക്ക് സമര്‍പ്പണം.




















ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞയടുപ്പും, കരി നീക്കി
കിളിര്‍പ്പ് വീര്‍പ്പിച്ച വിറകും
വെച്ചൂതിയൂതിത്തുടങ്ങണം.
തീ പിടിപ്പിച്ചാല്‍ പിന്നെ
തൂത്ത് വാരണം അറ്റ്‌ വീണ
ഇന്നലെയുടെ ചവറുകള്‍...................
പലചരക്കുകാരന്റെ
തിളച്ചാറിയ കാമം തിളക്കുന്ന
ചോരച്ചോപ്പുള്ള ചായയിലേക്ക്
ഉണര്‍ന്നെണീക്കുന്ന അസഭ്യങ്ങള്‍.
വെയില്‍ കത്തുന്ന പകലില്‍
സൂര്യസ്നേഹം പ്രാകിയകറ്റി
മുഖം കത്തിയമരുന്ന ദിനങ്ങള്‍.
കരി പോലെ വീടണഞ്ഞു
കെട്ടു പോയ അടുപ്പൂതണം.
നാട് തെണ്ടിയെത്തും അമ്ലഗന്ധ
വാഹിക്ക് സന്ധ്യയില്‍
കലിപ്പകറ്റാന്‍ മുഖം കൊടുക്കണം.
രണ്ട് തൊട്ടി വെള്ളത്തില്‍
കഴുകിയെടുത്ത് പായ വിരിക്കണം.
ഉള്ളിലെ നെരിപ്പോടിനെ
ഊതിയൂതി കത്തിക്കാന്‍
നാട്ടിവെച്ച ഇരുകല്ലടുപ്പായ്
മലര്ന്ന്‍ കിടക്കണം.
ഊതിത്തളര്‍ന്നൊരു കിതപ്പായ്
കാല്‍ക്കീഴിലവന്‍ തളരും വരെ.

Friday, March 22, 2013

ശില്പിയും ശില്പവും





കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍
കൊതിക്കുമാ മുലയഴക് കണ്ടാല്‍.
കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ
കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-
ക്കൊത്തിയഴക് വരുത്തുവാനീയുടല്‍...
.കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-
കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം
കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ
കരള്‍ മാന്തിപ്പറിക്കുമഴകാക്കി.
സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍
പടി കടത്തിയാരോ പൊതുമുതലാക്കി.
തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്
കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്
ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.

Thursday, December 27, 2012

വീട് വിട്ടവ ന്‍റെ പ്രണയം.......








ഭൂമിക്ക് മുകളില്‍
വളര്‍ന്ന്‍ പന്തലിച്ച മരവും
വേരുകള്‍ ഗര്‍ഭത്തിലൊതുക്കിയ
ഭൂമിയും പ്രണയത്തിലാണ്.
ആഴങ്ങളിലേക്ക്
ആഴ്ന്നാന്നിറങ്ങുന്ന വേരുകളെ
നീരെല്ലാം ചേര്‍ത്ത് ഒട്ടിയൊട്ടി
പുണരുമ്പോള്‍ നിര്‍വൃതിയുടെ
മൂര്‍ച്ഛയിലാണ് മണ്ണും മരവും.
സാമീപ്യവും നൈരന്തര്യവും
പ്രണയത്തിന് ചില്ലകളും
ചില്ലകളില്‍ ഇലകളും
ഇലകളില്‍ നീരും നിറയ്ക്കുന്നു.
പരുപരുത്തത് ആര്‍ദ്രമാകുന്നതും
പ്രണയം പ്രണയാര്‍ദ്രമാകുന്നതും
അങ്ങനെയത്രെ.
നീരും ത്രാണിയുമില്ലാതാകുമ്പോള്‍
പ്രണയം അകന്നകന്ന്‍-മരം
ഭൂമിക്കൊരു തണല്‍ മാത്രം.
വേരുകളിലെ ഒടുക്കത്തെ അള്ളല്‍
തണല്‍ കാക്കുവാനോ
അതോ പ്രണയമോ..?


Saturday, December 1, 2012

ജനാധിപത്യം






പ്രയാസികളുടെ
അടുക്കളയും തീന്മുറിയും ചേര്‍ന്ന
ഒറ്റമുറികളിലേക്ക്
ചാവാലികളല്ല; തിന്ന് കൊഴുത്ത
വെളുത്ത നായ്ക്കളാണ്
വരുന്നത്.
അബ്ദങ്ങള്‍ക്കപ്പുറം
കുഴിച്ച് മൂടിയ
ഫ്യൂഡല്‍ ഡോബറുകളുടെ
പുതിയ പതിപ്പുകള്‍.
തീനും ഉറക്കവും രതിയും
ചര്യയാക്കിയവയുടെ
ചാവാതെ കിടന്ന ബീജങ്ങള്‍.
ബ്ഫാ…..!! കൊണ്ട് കളയെടോ
തന്‍റെ ജനാധിപത്യം..!!